കോതമംഗലത്ത് ഓട്ടോറിക്ഷയിൽ മ്ലാവിടിച്ച് യുവാവിന് ദാരുണാന്ത്യം
എറണാകുളം ജില്ലയിലെ പുന്നേക്കാട് മ്ലാവ് ഇടിച്ച് ഓട്ടോറിക്ഷ മറിഞ്ഞ് മാമലകണ്ടം സ്വദേശിയായ യുവാവ് മരിച്ചു. കോതമംഗലം, മാമലക്കണ്ടം സ്വദേശി പറമ്പില്‍ വിജില്‍ നാരായണന്‍ (41) ആണ് മരിച്ചത്.
2024 മാർച്ച് 11 രാത്രിയായിരുന്നു സംഭവം. രോഗിയുമായി മാമലക്കണ്ടത്തു നിന്നും കോതമംഗലത്തേക്ക് വരുമ്പോള്‍ പുന്നേക്കാട് കളപ്പാറയില്‍ വെച്ചാണ് അപകടമുണ്ടായത്.
ഓട്ടോഡ്രൈവറാണ് വിജില്‍. അപകടത്തില്‍ മൂന്നു പേര്‍ക്ക് പരിക്കേറ്റു. മ്ലാവ് ഇടിച്ച് മറിഞ്ഞ ഓട്ടോയുടെ അടിയില്‍ വിജില്‍ പെടുകയായിരുന്നു. ഓട്ടോറിക്ഷയുടെ അടിയിൽപ്പെട്ട് ഗുരുതരമായി പരിക്കേറ്റ വിജിലിനെ കൂടെയുണ്ടായിരുന്നവരും വനപാലകരും ചേർന്ന് കോതംമംഗലത്തെ ആശുപത്രിയിലെത്തിച്ചു.
തുടർന്ന് വിദഗ്ധ ചികിത്സയ്ക്ക് ആലുവയിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റിയെങ്കിലും പുലർച്ചെ രണ്ടോടെ മരിച്ചു.
വാഹനം ഓടിക്കൊണ്ടിരിക്കുന്നതിനിടെ മ്ലാവ് അപ്രതീക്ഷിതമായി ഓട്ടോയുടെ മുന്നിലേക്ക് വന്നുകയറുകയായിരുന്നു.
രമ്യ ആണ് ഭാര്യ. നാലിലും ആറിലും പഠിക്കുന്ന രണ്ടു പെൺകുട്ടികളാണ് വിജിലിന്. അമ്മ ക്യാൻസർ രോഗി ആണ്. കുടുംബത്തിന്റെ അത്താണിയായിരുന്നു വിജിൽ.
പ്രതിഷേധവുമായി നാട്ടുകാർ
മ്ലാവ് ഇടിച്ച് ഓട്ടോ ഡ്രൈവർ മരിച്ച സംഭവം; വനംവകുപ്പിന്റെ അനാസ്ഥയെച്ചൊല്ലി പ്രതിഷേധവുമായി നാട്ടുകാർ. വന്യമൃഗങ്ങൾ റോഡിലിറങ്ങുന്നത് തടയുന്നതിന് ആവശ്യമായ വേലികൾ സ്ഥാപിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.
സ്ഥിരമായി വന്യമൃഗ ശല്യം അനുഭവപ്പെടുന്ന ഈ പ്രദേശത്ത് വന്യമൃഗങ്ങൾ വാഹനത്തിൽ ഇടിച്ച് അപകടങ്ങൾ മുമ്പും ഉണ്ടായിട്ടുണ്ട്. കാട്ടാന ആക്രമണത്തിൽ നേര്യമംഗലത്ത് വയോധിക കൊല്ലപ്പെട്ട ഒരാഴ്‌ച പിന്നിടുമ്പോഴാണ് സമീപ പ്രദേശത്ത് വന്യജീവി ആക്രമണത്തിൽ ഒരു മനുഷ്യ ജീവൻ കൂടി നഷ്‌ടമായത്.
മ്ലാവ്
കേരളത്തിലെ വനങ്ങളിൽ സജീവസാന്നിധ്യം ഉള്ള മാൻ വർഗ്ഗത്തിൽ പെടുന്ന ജീവിയാണ് മ്ലാവ്. ആൺ മ്ലാവുകൾക്ക് പെൺ മാനുകളേക്കാൾ വലിപ്പം കൂടുതൽ ഉണ്ടാകും.
പൂർണ്ണവളർച്ചയെത്തിയ മ്ലാവിന് 200 - 300 കിലോ ഭാരവും ഉണ്ടാകാറുണ്ട് . മ്ലാവുകൾ കൂട്ടം കൂടി ജീവിക്കുന്ന വർഗ്ഗമാണ്.
വേട്ടയാടൽ മൂലം വശനാശഭീഷണി നേരിടുന്നതിനാൽ, 2008 മുതൽ ഐ.യു.സി.എൻ. റെഡ് ലിസ്റ്റിൽ (The International Union for Conservation of Nature Red List of Threatened Species, also known as the IUCN Red List or Red Data Book) ഉൾപ്പെടുത്തിയിരിക്കുന്ന മ്ലാവിനെ, വേട്ടയാടുന്നത് ശിക്ഷാർഹമാണ്.
Comments